ഇരുചക്രവാഹനത്തിൽ മാത്രമല്ല പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലും ഹെൽമെറ്റ് നിർബന്ധമാക്കേണ്ടിവരും
പത്തനംതിട്ട : ഇരുചക്രവാഹനത്തിൽ മാത്രമല്ല പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലും ഹെൽമെറ്റ് നിർബന്ധമാക്കേണ്ടിവരും. ഏത് കെട്ടിടത്തിന്റെ കീഴിൽ നിന്നാലും എന്തും സംഭവിക്കാവുന്ന അവസ്ഥ. മഴ കനത്തതോടെ കാലം കഴിഞ്ഞ കെട്ടിടങ്ങൾ ബിസ്കറ്റ് പരുവത്തിൽ കുതിർന്നു. ഏത് നിമിഷവും മുകളിൽനിന്ന് കല്ലോ, കട്ടയോ, കോൺക്രീറ്റോ തലയിലേക്ക് പറന്നിറങ്ങും. നോക്കിയും കണ്ടും നിന്നാൽ വന്നതുപോലെ തിരിച്ചുപോകാനാകുെമന്നതാണ് സ്ഥിതി.
കഴിഞ്ഞ ദിവസവും കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് കോൺക്രീറ്റ് ഭാഗം അടർന്നുവീണു. വളപ്പിൽ കിടക്കുന്ന ജീപ്പിന്റെ ബോണറ്റിലേക്കാണ് പതിച്ചത്. ഇങ്ങനെ ചെറുതും വലുതമായ പലതും താഴേക്ക് വീഴുന്നുണ്ട്. പക്ഷേ, എന്നിട്ടും മിക്ക ഒാഫീസുകളും ഇവിടെത്തന്നെ തുടരുകയാണ്. കഴിഞ്ഞ മാസം 30-നുള്ളിൽ ഒഴിയണമെന്ന നിർദേശം വന്നിട്ടും നടന്നില്ല. വാടകയും സൗകര്യവും ഒത്തുവരുന്ന കെട്ടിടങ്ങൾ കിട്ടാത്തതാണ് പ്രധാനപ്രശ്നം. ഏഴ് കോടതികളും ഇവിടെത്തന്നെയാണ് പ്രവർത്തിക്കുന്നത്. ഇതിൽ ജില്ലാ കോടതി, അഡീഷണൽ ജില്ലാ കോടതി, മുൻസിഫ് കോടതി, സബ് കോടതി എന്നിവ ബി.എസ്.എൻ.എൽ. കെട്ടിടത്തിലേക്കും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1, 2 എന്നിവ ടൗണിലുള്ള സ്വകാര്യ കെട്ടിടത്തിലേക്കും മാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. സിവിൽ സ്റ്റേഷൻ പ്രശ്നത്തിൽ എം.എൽ.എ. അബിൻ വർക്കി ഇടപെടുകയും ജില്ലാ ബാർ അസോസിയേഷൻ ഭാരവാഹികളെയും കൂട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുകയും ചെയ്തിരുന്നു.
mini civilstation,pathanamthitta

